Kerala
തിരുവനന്തപുരം: രജിസ്ട്രേഷൻ പോലുമില്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ആർഎസ്എസിന് ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയം രാഷ്ട്രീയ താക്കീതിന്റെ ഭാഗമാണെന്നു കർണാടക ഐടി മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഭേദഗതി ബിൽ കൊണ്ടു വരുന്നത് എഫ്സിആർഎ വഴി വരുന്ന ഫണ്ടിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാനാണെന്നാണ് കേന്ദ്ര വാദം. എന്നാൽ, ഈ ഉത്തരവാദിത്വം ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടിനോ ബിജെപിയുടെ ഇലക്ടറൽ ബോണ്ടിനോ പിഎം കെയർ ഫണ്ടിനോ ബാധകമല്ല. എഫ്സിആർഎ ഭേദഗതിയുടെ ഗൂഢലക്ഷ്യം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ ആസ്തി കൈക്കലാക്കുകയുമാണ്.
ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയെല്ലാം ഇതുവഴി സർക്കാരിനു നിയന്ത്രിക്കാനാകും. ജാതിക്കും മതത്തിനുമപ്പുറം സാധാരണക്കാരെയും ഇതു ബാധിക്കും.
എഫ്സിആർഎ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ 12 വർഷമായി മോദിയും അമിത്ഷായും അജിത് ഡോവലും ചേർന്നിട്ടും ഈ ആരോപണത്തിനു തെളിവു കണ്ടെത്താനായില്ല. ഈ വിഷയം നിയമപരം മാത്രമല്ല, രാഷ്ട്രീ യ താക്കീതിന്റെ ഭാഗം കൂടിയാണ്.
എഫ്സിആർഎ വിഷയത്തിൽ കോണ്ഗ്രസിനൊപ്പം പാർലമെന്റിൽ പ്രതികരിക്കാൻ ഇടതുപക്ഷം തയാറാകാത്തത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചില്ല എന്നതുകൊണ്ട് ബിജെപി പിന്മാറി എന്നർഥമില്ല.
രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഇതുവരെ നരേന്ദ്ര മോദിയെ വിമർശിച്ചു കണ്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം കേരളത്തിലെ ഇടതു നേതാക്കളെ താലോലിക്കുന്നു. മോദി-പിണറായി പരസ്പര സഹകരണമാണ് യഥാർഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഐടി മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ കർണാടകത്തിന്റെ ഐടി വ്യവസായ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും കർണാടക ഐടി മന്ത്രി ആരോപിച്ചു. കർണാടക പുറംതള്ളിയ രാജീവ് ചന്ദ്രശേഖറെ ബിജെപി കേരളത്തിലേക്കു തള്ളിയിരിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.